പാലക്കാട്: വീഥികളിൽ കണ്ണൻമാരും ഗോപികമാരും ഗോകുലവാസികളും ചന്തംചാർത്തി അണിനിരന്നപ്പോൾ നഗരം അക്ഷരാർഥത്തിൽ അന്പാടിയായി. പാലക്കാട് ചിന്മയ തപോവനത്തിൽനിന്ന് വൈകുന്നേരം നാലിന് ആരംഭിച്ച ശോഭായാത്ര സുൽത്താൻപേട്ട, കോർട്ട് റോഡ് വഴി കോട്ടയ്ക്കകത്തെ ആഞ്ജനേയ ക്ഷേത്രത്തിലെത്തി സമാപിച്ചു.
ശോഭായാത്രകളിൽ നൂറുകണക്കിന് കുട്ടികൾ വേഷങ്ങളണിഞ്ഞ് അണിനിരന്നു.
നിരവധി ഫ്ളോട്ടുകളും യാത്രയ്ക്ക് നിറച്ചാർത്തൊരുക്കി. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി ഇരുപത്തിയഞ്ചിലേറെ മഹാശോഭായാത്രകളാണ് നടന്നത്. അഞ്ഞൂറോളം ഉപശോഭായാത്രകളും നടന്നു. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് പതാകാദിനം, ഗോപൂജ, ഉറിയടി, സാസ്കാരിക സമ്മേളനങ്ങൾ, വൃക്ഷപൂജ, നദീപൂജ, പ്രകൃതിവന്ദനം, തുടങ്ങിയ പരിപാടികളും നടന്നു.
ജില്ലയിലെ ക്ഷേത്രങ്ങളിൽ വിവിധ ചടങ്ങുകൾ നടന്നു. ശോഭായാത്രയോടനുബന്ധിച്ച് പാലക്കാട് നഗരത്തിൽ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.